Friday, September 19, 2008

എന്റെ കൌമാര കുതൂഹലങ്ങള്‍ -രണ്ട്

൨. അസ്തമയം
മഴയുടെ ദിവസങ്ങളില്‍
നെഞ്ചിന്‍കൂട്ടിലൊളിച്ച്
പക്ഷിയെപ്പോലെ
ഉറങ്ങാന്‍
ഒരമ്മ ഉണ്ടാവേണ്ടതായിരുന്നു.

ഞെട്ടിയുണര്ന്ന്
പേടിച്ച്
മുറുകെ കെട്ടിപ്പിടിക്കാന്
ഒരു കഴുത്തുണ്ടാവേണ്ടാതായിരുന്നു.

അടുത്തിരുത്തി
പാഠം പഠിപ്പിക്കാന്‍
ഒരു വാത്സല്യം ഉണ്ടാവേണ്ടതായിരുന്നു.

വൈകുന്നേരങ്ങളില്‍
ആറ്റിറമ്പില്
കാറ്റെറ്റിരിക്കാന്
ഒരു കാമുകി ഉണ്ടാവേണ്ടതായിരുന്നു.

എനിക്ക് വഴികാട്ടിയാവാന്‍ ,
വെളിച്ചമാവാന്‍
ഒരു റാന്തലുണ്ടാവേണ്ടതായിരുന്നു.

അവരാരും ഉണ്ടാവില്ല.
എന്റെ കണ്ണില്‍ ആശയുടെ
കടല്‍ വരണ്ടിരിക്കുന്നു.

കാത്തു കാത്തിരുന്നു
ഞാന്‍ നരച്ചു പോയിരിക്കുന്നു.

Wednesday, September 17, 2008

എന്റെ കൌമാര കുതൂഹലങ്ങള്‍ - ഒന്ന്

1985 മുതല്‍ 1990 വരെയുള്ള കാലത്ത് ഞാന്‍ എഴുതാന്‍ ശ്രമിച്ച ചില കവിതകളാണ് കൌമാര കുതൂഹലങ്ങള്‍ . അതിന് ശേഷം പത്തുകൊല്ലത്തെ പ്രവാസ ജീവിതത്തിനിടയില്‍ ഒന്നും ഓര്‍ക്കാന്‍ കഴിഞ്ഞില്ല, ശ്രമിച്ചില്ല. അത് കഴിഞ്ഞ കോഴിക്കോടേക്ക് പറിച്ചു നട്ടപ്പോഴും ഒന്നും കഴിഞ്ഞില്ല. ജീവിതത്തിലെ ചില ആകസ്മികവും ദു:ഖദവുമായ അനുഭവങ്ങള്‍ ,ഞാന്‍ ഒരുകാലത്ത് നെഞ്ചോടു ചേര്‍ത്ത് പിടിക്കാന്‍ ശ്രമിച്ചിട്ടുള്ള, കൊതിച്ചിട്ടുള്ള വായനയിലേക്കും, എഴുത്തിലേക്കും (ആത്മരതി) എന്നേ വീണ്ടും നയിക്കുകയാണെന്നു തോന്നുന്നു. നോക്കട്ടെ.

1. ചിലന്തി
എന്റെ വീടിന്റെ മൂലയില്‍ വലനെയ്ത
ചിലന്തി ഞാനാകുന്നു.
ഭോഗത്തിന് ശേഷം ഇണയെ തിന്ന
ചിലന്തി ഞാനാകുന്നു.
അതിന് മുമ്പ് ,
അടങ്ങാത്ത കാമവുമായി
പെണ് ചിലന്തിയുടെ വായിലകപ്പെട്ടവന്
ഞാനാകുന്നു.
അമ്മയുടെ മനസ്സാകെ വ്രണങ്ങളുണ്ടാക്കിയ
ചിലന്തിയും ഞാനാകുന്നു.
അവസാനം,
അയല്‍ക്കാരന്റെ ചൂലിന്‍ കെട്ടാല്
കാലുകള്‍ നഷ്ടപ്പെട്ട
ചിലന്തിയും ഞാനാകുന്നു.

ഒരു സ്വപ്നം

ഒരു സ്വപ്നം
ഇന്നലെ എന്റെ ഉള്ളില്‍
ഒരു ചെറു ചെടി തനിയെ കിളിര്‍ത്തു.
ഞാന്‍ സ്വപ്‌നങ്ങള്‍ നെയ്തു.
വേരുകള്‍ വളര്‍ന്നപ്പോള്‍ , വേദന കൊണ്ട്
ഞാന്‍ ആഹ്ലാദിച്ചു .
അനുദിനം വളര്‍ന്ന വേരുകള്‍കൊപ്പം
തടിയും വളര്ന്നു, തണലായി, ഫലമായി-
ഞാന്‍ വളമായി,
അലിഞ്ഞലിഞ്ഞൊരു ചാരക്കൂനയായി,
വളമായ് ,
പിന്നെ, ഒരു സ്വപ്നമായ്.......
തണലേകുന്ന ഒരു സുന്ദരസ്വപ്നം.
എനിക്ക് ഒത്തിരി ചിരിക്കണം,
കരയണം,
പിന്നെ ഒരു സ്വപ്നമാവണം,
പിന്നെ..............